സിന്ധുനദീതടസംസ്കാരത്തില്‍ നിന്നും രൂപംകൊണ്ട
പാരമ്പര്യവസ്ത്രശാഖകളില്‍ അന്യംനിന്നുപോയ ഒരു
മഹത്തായ അടിയുടുപ്പാണ് 'കോണകം' .
ഗ്രാമ്യഭാഷയില്‍ 'കോണം' എന്നും വിശേഷിപ്പിക്കാറുള്ള
കേവലം ഒരടി വീതിയും, മൂന്നടിയോളം നീളവുമുള്ള
ഈ ഗുഹ്യവസ്ത്രം ഇന്നത്തെ ആഗോള ഉപഭോഗസംസ്കാരത്തില്‍
കാലഹരണപ്പെട്ടുകഴിഞ്ഞെന്ന് അര്‍ത്ഥശങ്കയില്ലാതെ
അടിവരയിട്ട് പറയാം..
നമ്മുടെ പൂര്‍വീകന്മാരുടെ ദൈനംദിനജീവിതത്തില്‍
ഒഴിച്ചുകൂടാന്‍കഴിയാത്ത ടെക്സ്റ്റയിലുകളുടെ ലിസ്റ്റില്‍,
ഒരവിഭാജ്യഘടകമായിരുന്നു, അവരുടെ വസ്ത്രധാരണത്തില്‍
പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന പ്രസ്തുത കോണകം.
വാട്സ്അപ്പും,ട്വിറ്ററുമായി
മൊബൈല് ഫോണും പാന്റ്സിന്റെ പോക്കറ്റില്‍ ത്തിരുകി
ഫ്രീക്കന്മാരായി വിലസുന്ന ചുള്ളന്മാര്‍ ഇങ്ങിനെ ഒരു
കുന്ത്രാണ്ടം കണ്ടുകാണാന്‍ യാതൊരു സാധ്യതയുമില്ല.
ചൈനാക്കാരാണ് 'കോണകം' കണ്ടുപിടിച്ചതെന്ന് ആധികാരികമല്ലാത്ത സാധൂകരിക്കാത്ത ചില രേഖകളുമുണ്ട്.
എന്തായാലും ആര്‍ഷഭാരതത്തില്‍ വരേണ്യവര്‍ഗങ്ങളുള്‍പ്പെട്ട
നാനാജാതിമതസ്ഥരും കോണകത്തിന്‍റെ ഉപഭോക്താക്കള്‍
തന്നെയായിരുന്നുവെന്ന് ചരിത്രങ്ങള്‍ പരിശോധിച്ചാല്‍
പുല്ലുപോലെ മനസ്സിലാകും.
യൂറോപ്യന്‍വസ്ത്രധാരണരീതികളോട് അടങ്ങാത്ത അഭിവാഞ്ജ
നിലനിന്നിരുന്നപ്പോഴും,കോണകത്തിന്‍റെ കാര്യത്തില്‍ നമ്മുടെ
പിതാമഹന്മാര്‍ അവരെ കടത്തിവെട്ടി. കാരണം അവരുടെ
ഫാഷന്‍ ഡിസൈനേഴ്സ് സ്വപ്നത്തില്‍ പോലും ഇങ്ങിനെയൊരു
വസ്ത്രം രൂപകല്പന ചെയ്തിട്ടില്ലായിരുന്നു. എന്തെന്നാല്‍,
അരയില്‍ ചരട്കെട്ടുന്ന ശീലം യൂറോപ്യന്‍സിന്‍റെ
ചിന്തകള്‍ക്കതീതമായിരുന്നുവെന്നതുതന്നെ.
അരഞ്ഞാണച്ചിരടും,കോണകവും തമ്മിലെന്ത് ബന്ധമെന്ന്
ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും സംശയമുദിച്ചേക്കാം..
കോണകത്തിന്‍റെ രണ്ടറ്റവും തിരുകിക്കയറ്റി താഴോട്ട് വലിച്ചിടുന്നതില്‍
ഈ അരയില്‍ കെട്ടുന്ന ചിരടിനുള്ള പങ്ക് വളരെ വലുതാണ്.
അരഞ്ഞാണച്ചരടില്ലേല്‍ കോണകം പെരുമ്പാമ്പിഴയുന്നപോലെ
പെരുവഴിയില്‍ കിടന്നിഴയും.
പെരുമ്പാമ്പിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റുചില
ചരിത്രസത്യങ്ങള്‍കൂടി ഓര്‍മ്മവരുന്നത്.
പാമ്പുകടിയേറ്റ ശരീരഭാഗങ്ങളുടെ തൊട്ടുമുകളില്‍ ഈ കോണകമോ,
അരഞ്ഞാണച്ചരടോ അഴിച്ചെടുത്ത് വരിഞ്ഞുകെട്ടി
ഫസ്റ്റ്-എയ്ഡ് നല്‍കി ജീവന്‍ രക്ഷിച്ചെടുത്ത പല സംഭവങ്ങളും
താളിയോലകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇനി പുരുഷന്മാരുടെ 'കോണകമാഹാത്മ്യം' കൊട്ടിഘോഷിച്ച് സ്ത്രീ പ്രാധിനിത്യം ഉന്മൂലനം ചെയ്തുവെന്നും പറഞ്ഞ് ഫെമിനിസ്റ്റുകള്‍
ഇങ്കിലാബ് വിളിക്കേണ്ടാ.. ഹ് ഹ്...
'കോണകം' എന്നത് പുരുഷവസ്ത്രവേഷത്തിന്‍റെ
പുല്ലിംഗപദമാണെങ്കില്‍, 'താറ്' എന്നതാണ് ഈ മഹത്തായ
പാരമ്പര്യഅടിവസ്ത്രത്തിന്‍റെ സ്ത്രീലിംഗനാമം.
'കോണക'ത്തിനെ അപേക്ഷിച്ച് 'താറി'ന് ഇരട്ടി നീളവും വീതിയും
വേണമെന്നുള്ളതും സ്ത്രീസംവരണക്കാരായ മഹിളാരത്നങ്ങള്‍ക്ക്
പൊക്കിപ്പിടിക്കാവുന്ന മുദ്രാവാക്യം തന്നെയാണ്..
എത്ര പഴകിയാലുംകുഴപ്പമില്ലെന്നതിനാലും,
ഉജാലയില്‍മുക്കിയെടുക്കേണ്ടതില്ലെന്നതിനാലും
ബി-പി-എല്‍ കാറ്റഗറിയില്‍പ്പെട്ട സാധാരണക്കാര്‍ക്ക്
ഏറെ പ്രിയങ്കരമായിരുന്നു ഈ കോണകവും,താറും.
വാസ്കോഡഗാമയുടെ കേരളപര്യടനത്തിനിടയില്‍,
കാപ്പാട് കടാപ്പുറത്ത്കൂടി ഉടുത്തിരുന്ന താറഴിഞ്ഞതറിയാതെ
നടന്നുനീങ്ങുന്നൊരു മീന്‍കാരി പെണ്ണിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
നിലത്തൂടെ ഇഴഞ്ഞ്പിറകെപോകുന്ന താറിന്‍റെ വാല്കണ്ട്
പുള്ളി മത്സ്യകന്യകയാണോ അതെന്ന് ശങ്കിച്ചുപോലും..!!
ഇന്ന് നാട്ടുനടപ്പുള്ള ഗ്രാമീണഭാഷയിലെ ഒഴിച്ചുകൂടാന്‍
കഴിയാത്ത പ്രയോഗങ്ങളായ 'താറടിച്ചുകാണിക്കലും',
'കോണത്തിലെ ഏര്‍പ്പാടു'മൊക്കെ നമ്മുക്ക് സംഭാവന
ചെയ്തത് നമ്മുടെ പിതാമഹന്മാര്‍ നമ്മുക്ക് സമ്മാനിച്ച മഹത്തായ
ഈ അടിവസ്ത്രം തന്നെയാണ്.
'കോണക'ത്തിന്‍റെയും,'താറി'ന്‍റെയും മാഹാത്മ്യത്തെ കുറിച്ച്
ഇനിയും ഒരു പാട് എഴുതണമെന്നുണ്ട്.
സമയക്കുറവും, വായനക്കാരായ മാന്യസുഹൃത്തുക്കളുടെ
ഈ ലേഖനത്തോടുള്ള 'താറ'ടിയെ ഭയന്നും ഈ
സുവിശേഷം ഇവിടെ ഫുള്‍സ്റ്റോപ്പിടുന്നു.
അന്യംനിന്നുപോയ 'കോണകം' എന്ന ബൃഹത്തായ,
അതിപുരാതനമായ അടിവസ്ത്രപാരമ്പര്യത്തിലെ
മഹത്തായ ഈ കണ്ണിയെ വരുംതലമുറകള്‍ക്ക് പരിചയപ്പെടുത്താനും,
ഇനിയും 'എക്സ്പെയറി'യായിട്ടില്ലാത്ത ജീവിച്ചിരിക്കുന്ന
പിതാമഹന്മാര്‍ക്ക് ഓര്‍ത്തെടുക്കാനുമായി മുന്നൂറ്ററുപത്തഞ്ച്
ദിവസത്തിലെ ഏതെങ്കിലും ദിനത്തില്‍ ഉള്‍പ്പെടുത്തി
ഒരു 'കോണകദിന'വും കൂടി അനുവദിച്ച് ഞങ്ങള്
കൊറേ ഫേസ്ബുക്കന്‍മാര്‍ക്ക് ആഘോഷിച്ചര്‍മാദിക്കാന്‍
അവസരമുണ്ടാക്കിത്തരണമെന്ന് അധികാരികളോട്
വിനീതമായി അപേക്ഷിക്കുന്നു.
എല്ലാ അഭിനവഫേസ്ബുക്കന്മാര്‍ക്കും ഇനിയുമെപ്പോഴോ
വരാനിരിക്കുന്ന ഒരു ലോഡ് 'കോണകദിനാശംസകള്‍'......!!
-അക്കാകുക്ക-
പണ്ട് കോണകം തന്നെ ആൺക്കുട്ടികൾക്ക്,പുറകിൽ വാൽ പട്ടം പോലെ പറക്കും
മറുപടിഇല്ലാതാക്കൂ