2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്രണയദൂത്..




 
കീബോര്‍ഡിലെ കട്ടകളും,വിരല്‍ത്തുമ്പുകളും നിരന്തരം
ചുംബനത്തിലേര്‍പ്പെട്ടപ്പോഴാണ് എന്‍റെ മോണിട്ടറില്‍
നിനക്കായ് പ്രണയകവിതകള്‍ വിരിഞ്ഞിരുന്നത്.

വിങ്ങുന്ന ഹൃദയത്തില്‍ നിന്നും തപിക്കുന്ന 
വരികളാല്‍ നിനക്ക് ഞാനെന്‍റെ പ്രണയം 
ഒരു തൂശനിലയിലെന്നപോലെ വിളമ്പിത്തന്നിരുന്നത്.

ഇപ്പോഴെന്‍റെ വിരലുകള്‍ ശോഷിച്ചിരിക്കുന്നു,
ഓരോ കോശങ്ങളിലും ക്ലാവ് പിടിച്ചിരിക്കുന്നു,
ചുംബിക്കാനുള്ള പ്രഹരശേഷി അന്യമായിരിക്കുന്നു.

ഇനി ഞാന്‍ നിനക്കെങ്ങിനെ എന്‍റെ പ്രേമം വിളമ്പും?.....
പരിക്ഷീണനാണെങ്കിലും എന്‍റെ കരാംഗുലികളേ...
മൃദുവായൊരു ചുംബനത്തിലൂടെയെങ്കിലുമെന്റെ
കീബോഡില്‍ ഈ അവസാനവരികള്‍ എഴുതിച്ചേര്‍ക്കൂ...

"മുടിയഴിച്ചിട്ടപോല്‍ കൂരിരുട്ടില്‍ ആര്‍ത്തലച്ചു
പെയ്യുന്ന മഴയില്‍ പടിപ്പുരവാതിലിന് മുന്‍പിലെ
പടികളിലൊന്നില്‍ ഒരു ചോദ്യചിഹ്നംപോലെ
നമ്രശിരസ്കയായ് നീ ഉപവിഷ്ടയാകണം.

യാമങ്ങള്‍ പിന്നിടുമ്പോള്‍ വെള്ളിമൂങ്ങകള്‍ വസിക്കുന്ന
തെക്കിനിയിലേക്ക് കത്തുന്ന ചെരാതുമായി
കണ്ണുകളില്‍ അഗ്നിയുമായി തിരികെ നടക്കണം

ചാരിയിട്ട കതകുകള്‍ തുറന്ന് അകത്ത് പ്രവേശിച്ചാല്‍
മച്ചില്‍ തൂങ്ങിയാടുന്ന ഒരു 'കടവാതിലി'നെ
നിനക്ക് പതിയെപതിയെ ദൃശ്യമാകും.

അതിന്‍റെ വായില്‍നിന്നും രക്തം കിനിഞ്ഞു വീണ്
എണ്ണക്കറുപ്പ് തോല്‍ക്കുന്ന അകത്തളങ്ങളിലും
ഇടനാഴിയിലും നിറയെ പാടുകള്‍ കാണാം.

പ്രണയമിറ്റിറ്റ് വീഴാറുണ്ടായിരുന്ന മിഴികളിലെ
ശവംതീനിയുറുമ്പുകളുടെ ഘോഷയാത്രയുടെ
കോലാഹലങ്ങള്‍ നിനക്ക് കേള്‍ക്കാം.

അനന്തരം,
വിവസ്ത്രയായി ഒരു വെള്ളിമൂങ്ങയെ ആവാഹിച്ച്
കൈപ്പിടിയിലോതുക്കി കൂര്‍ത്ത വിരലുകളില്‍
ഒരു ദര്‍ഭമോതിരം ചാര്‍ത്തി 'ഉപസ്ഥ'ത്തില്‍ നിക്ഷേപിച്ച്
ചെരാതിലെ എണ്ണപകര്‍ന്ന് ചുട്ടുചാമ്പലാക്കുക.

വെന്തുനീറിയ ഒരാത്മാവിന്‍റെ പൊള്ളുന്ന രോദനം
കെട്ടടങ്ങുമ്പോള്‍,വിലാപങ്ങള്‍ക്ക്‌ മൂര്‍ച്ചകുറയുമ്പോള്‍
തിരികെ വീണ്ടും മിന്നലുകളുമായി പെയ്തിറങ്ങുന
മഴയില്‍ പടിക്കെട്ടുകളില്‍ പോയിരുന്നുകൊള്ളുക.

കൈകളില്‍ ഇന്ദ്രധനുസ്സുമായ് ആര്‍ത്തലച്ചുവരുന്ന മഴയ്ക്കൊപ്പമുള്ള കാറ്റിനൊപ്പംഞാനൊരു
കൃഷ്ണപ്പരുന്ത്പോല്‍ നിന്‍റെ ചാരേയ്ക്ക് പറന്നിറങ്ങും

പാതി മുറിഞ്ഞ ദ്രംഷ്ടകളാലും,ക്ലാവുപിടിച്ച ശോഷിച്ച
വിരലുകളാലും ഭദ്രമായി നിന്നെ റാഞ്ചിയെടുത്ത്
അനന്തമായ വിഹായസ്സുകളിലേയ്ക്ക് പറക്കും.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്റെ ബ്ലോഗ് പട്ടിക